Psalms 89

എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനസങ്കീർത്തനം.

1നിത്യവും ഞാൻ യഹോവയുടെ അചഞ്ചലസ്നേഹത്തെ കീർത്തിക്കും;
എന്റെ വാകൊണ്ട് അവിടത്തെ വിശ്വസ്തതയെ
ഞാൻ തലമുറകൾതോറും അറിയിക്കും.
2അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനിൽക്കുന്നു എന്നും
അവിടത്തെ വിശ്വസ്തത സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു എന്നും ഞാൻ പ്രഖ്യാപിക്കും.
3യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ തെരഞ്ഞെടുക്കപ്പെട്ടവനുമായി ഒരു ഉടമ്പടിചെയ്തു,
എന്റെ ദാസനായ ദാവീദിനോട് ഞാൻ ശപഥംചെയ്തു,
4‘ഞാൻ നിന്റെ വംശത്തെ എന്നെന്നേക്കും സ്ഥിരമാക്കും
നിന്റെ സിംഹാസനം തലമുറതലമുറയോളം നിലനിർത്തും.’ ” സേലാ.

5യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെയും
വിശുദ്ധരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും സ്തുതിക്കും.
6യഹോവയോട് തുലനംചെയ്യാൻ പ്രപഞ്ചത്തിൽ ആരുണ്ട്?
ദൈവപുത്രന്മാരിൽ
അതായത്, സ്വർഗനിവാസികൾ അഥവാ, ദൈവദൂതഗണം.
യഹോവയ്ക്കു സമനായി ആരാണുള്ളത്?
7വിശുദ്ധരുടെ സംഘത്തിൽ ദൈവം ഏറ്റവും ആദരണീയൻ;
അങ്ങേക്കുചുറ്റും നിൽക്കുന്ന ഏതൊരാളെക്കാളും അങ്ങ് ഭയപ്പെടാൻ യോഗ്യൻ.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്?
യഹോവേ, അവിടന്ന് ബലവാൻ ആകുന്നു. അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയംചെയ്തിരിക്കുന്നു.

9ഇളകിമറിയുന്ന സമുദ്രത്തെ അവിടന്ന് അടക്കിവാഴുന്നു;
അതിന്റെ തിരമാലകൾ ഉയരുമ്പോൾ അങ്ങ് അവയെ ശമിപ്പിക്കുന്നു.
10അവിടന്ന് രഹബിനെ
സങ്കീ. 74:13 കാണുക.
വധിക്കപ്പെട്ടവരെപ്പോലെ തകർത്തുകളഞ്ഞു;
അങ്ങയുടെ ശക്തമായ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു.
11ആകാശം അങ്ങയുടേത്, ഭൂമിയും അവിടത്തേതുതന്നെ;
ഭൂതലവും അതിലുള്ള സകലതും അങ്ങു സ്ഥാപിച്ചിരിക്കുന്നു.
12ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു;
താബോർമലയും ഹെർമോൻമലയും അവിടത്തെ നാമത്തിൽ ആനന്ദിച്ചാർക്കുന്നു.
13അവിടത്തെ കരം ശക്തിയുള്ളതാകുന്നു;
അവിടത്തെ ഭുജം ബലമേറിയത്, അവിടത്തെ വലതുകരം ഉന്നതമായിരിക്കുന്നു.

14നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു;
അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയുടെമുമ്പാകെ പോകുന്നു.
15യഹോവേ, അങ്ങയെ ആർപ്പുവിളികളോടെ സ്തുതിക്കാൻ ശീലിച്ച ജനം അനുഗൃഹീതർ,
കാരണം അവർ തിരുസാന്നിധ്യത്തിന്റെ പ്രഭയിൽ സഞ്ചരിക്കും.
16അവർ ദിവസംമുഴുവനും അവിടത്തെ നാമത്തിൽ ആനന്ദിക്കുന്നു;
അവർ അവിടത്തെ നീതിയിൽ പുകഴുന്നു.
17കാരണം അവിടന്നാണ് അവരുടെ മഹത്ത്വവും ശക്തിയും,
അവിടത്തെ പ്രസാദത്തിൽ അങ്ങ് ഞങ്ങളുടെ കൊമ്പ്
കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്.
ഉയർത്തുന്നു.
18ഞങ്ങളുടെ പരിച യഹോവയ്ക്കുള്ളതാകുന്നു, നിശ്ചയം,
ഞങ്ങളുടെ രാജാവ് ഇസ്രായേലിന്റെ പരിശുദ്ധനുള്ളതും.

19ഒരിക്കൽ അവിടന്ന് ഒരു ദർശനത്തിൽ സംസാരിച്ചു,
അങ്ങയുടെ വിശ്വസ്തരോട് അവിടന്ന് അരുളിച്ചെയ്തു:
“ഞാൻ ഒരു യോദ്ധാവിന്മേൽ ശക്തിപകർന്നു;
ജനത്തിൽനിന്നു തെരഞ്ഞെടുത്ത ഒരു യുവാവിനെ ഞാൻ ഉയർത്തി.
20എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി;
എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അദ്ദേഹത്തെ അഭിഷേകംചെയ്തു.
21എന്റെ കൈ അദ്ദേഹത്തെ നിലനിർത്തും;
എന്റെ ഭുജം അദ്ദേഹത്തെ ശക്തിപ്പെടുത്തും, നിശ്ചയം.
22ശത്രു അദ്ദേഹത്തിൽനിന്ന് കപ്പംപിരിക്കുകയില്ല;
ദുഷ്ടർ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയുമില്ല.
23അദ്ദേഹത്തിന്റെ എതിരാളികളെ ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് തകർക്കുകയും
അദ്ദേഹത്തെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കുകയും ചെയ്യും.
24എന്റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും
എന്റെ നാമംമൂലം അദ്ദേഹത്തിന്റെ കൊമ്പ് ഉയർന്നിരിക്കും.
25അദ്ദേഹത്തിന്റെ കൈ സമുദ്രത്തിന്മേലും
വലതുകരം നദികളിന്മേലും ഞാൻ സ്ഥാപിക്കും.
26അദ്ദേഹം എന്നോട് ഇപ്രകാരം ഘോഷിക്കും, ‘അവിടന്നാണ് എന്റെ പിതാവ്,
എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ.’
27ഞാൻ അദ്ദേഹത്തെ എന്റെ ആദ്യജാതനായി നിയമിക്കും,
ഭൂമിയിലെ രാജാക്കന്മാരിൽ ഏറ്റവും ഉന്നതനാക്കും.
28അദ്ദേഹത്തോടുള്ള എന്റെ അചഞ്ചലസ്നേഹം ഞാൻ എന്നും നിലനിർത്തും,
അദ്ദേഹത്തോടുള്ള എന്റെ ഉടമ്പടി ഒരിക്കലും അവസാനിക്കുകയില്ല.
29അദ്ദേഹത്തിന്റെ വംശത്തെ ഞാൻ എന്നെന്നും നിലനിർത്തും,
അദ്ദേഹത്തിന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും.

30“അദ്ദേഹത്തിന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും
എന്റെ നിയമവ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ,
31അതേ, അവർ എന്റെ ഉത്തരവുകൾ ലംഘിക്കുകയും
എന്റെ കൽപ്പനകൾ ആചരിക്കുന്നതിൽ പരാജയപ്പെടുകയുംചെയ്താൽ,
32ഞാൻ അവരുടെ പാപങ്ങൾക്ക് വടികൊണ്ടും
അവരുടെ അതിക്രമങ്ങൾക്ക് ചാട്ടവാർകൊണ്ടും ശിക്ഷിക്കും;
33എങ്കിലും എനിക്ക് അവനോടുള്ള അചഞ്ചലസ്നേഹത്തിന് ഭംഗംവരികയോ
എന്റെ വിശ്വസ്തത ഞാൻ ഒരിക്കലും ത്യജിക്കുകയോ ഇല്ല.
34ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ
എന്റെ അധരങ്ങൾ ഉച്ചരിച്ച വാക്കുകൾക്കു വ്യത്യാസം വരുത്തുകയോ ചെയ്യുകയില്ല.
35എന്റെ വിശുദ്ധിയിൽ ഞാൻ ഒരിക്കലായി ശപഥംചെയ്തിരിക്കുന്നു;
ദാവീദിനോടു ഞാൻ വ്യാജം സംസാരിക്കുകയില്ല.
36അദ്ദേഹത്തിന്റെ വംശം ശാശ്വതമായിരിക്കും
അദ്ദേഹത്തിന്റെ സിംഹാസനം എന്റെമുമ്പാകെ സൂര്യനെപ്പോലെ നിലനിൽക്കും;
37അതു ചന്ദ്രനെപ്പോലെ എന്നെന്നേക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കും,
ആകാശത്തിലെ വിശ്വസ്തസാക്ഷിയായിത്തന്നെ.” സേലാ.

38എങ്കിലും അവിടന്ന് ഉപേക്ഷിക്കുകയും തള്ളിക്കളയുകയും ചെയ്തിരിക്കുന്നു,
അങ്ങയുടെ അഭിഷിക്തനോട് കോപാകുലനായിരിക്കുന്നു.
39അങ്ങയുടെ ദാസനോടുള്ള അവിടത്തെ ഉടമ്പടി അങ്ങ് നിരാകരിക്കുകയും
അദ്ദേഹത്തിന്റെ കിരീടത്തെ നിലത്തിട്ട് മലിനമാക്കുകയും ചെയ്തിരിക്കുന്നു.
40അവിടന്ന് അദ്ദേഹത്തിന്റെ സുരക്ഷാമതിലുകൾക്കെല്ലാം വിള്ളൽവീഴ്ത്തിയിരിക്കുന്നു
അദ്ദേഹത്തിന്റെ കോട്ടകൾ ഇടിച്ചുനിരത്തിയിരിക്കുന്നു.
41വഴിപോക്കരൊക്കെ അദ്ദേഹത്തെ കൊള്ളയിടുന്നു;
അയൽവാസികൾക്ക് അദ്ദേഹമൊരു പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു.
42അദ്ദേഹത്തിന്റെ വൈരികളുടെ വലതുകരം അങ്ങ് ഉയർത്തിയിരിക്കുന്നു;
അദ്ദേഹത്തിന്റെ ശത്രുക്കളെയെല്ലാം അങ്ങ് സന്തുഷ്ടരാക്കിയിരിക്കുന്നു.
43അങ്ങ് അദ്ദേഹത്തിന്റെ വാളിന്റെ വായ്ത്തല മടക്കിയിരിക്കുന്നു
യുദ്ധത്തിൽ അദ്ദേഹത്തിനൊരു കൈത്താങ്ങ് നൽകിയതുമില്ല.
44അദ്ദേഹത്തിന്റെ മഹത്ത്വത്തിന് അങ്ങ് അറുതിവരുത്തിയിരിക്കുന്നു
അദ്ദേഹത്തിന്റെ സിംഹാസനം അവിടന്ന് മറിച്ചുകളഞ്ഞിരിക്കുന്നു.
45അദ്ദേഹത്തിന്റെ യൗവനകാലം അങ്ങ് വെട്ടിച്ചുരുക്കിയിരിക്കുന്നു;
ലജ്ജയുടെ കുപ്പായംകൊണ്ട് അങ്ങ് അദ്ദേഹത്തെ മൂടിയിരിക്കുന്നു. സേലാ.

46ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നേക്കും മറഞ്ഞിരിക്കുമോ?
അവിടത്തെ ക്രോധം എത്രകാലത്തേക്ക് അഗ്നിപോലെ ജ്വലിക്കും?
47എന്റെ ആയുഷ്കാലം എത്രക്ഷണികമെന്ന് ഓർക്കണമേ
കാരണം, മനുഷ്യവംശത്തിന്റെ സൃഷ്ടി എത്ര നിരർഥകം!
48മരണം കാണാതെ ജീവിക്കാൻ ആർക്കാണു കഴിയുക?
പാതാളത്തിന്റെ ശക്തിയിൽനിന്നു രക്ഷപ്പെടാൻ ആർക്കാണു കഴിയുക? സേലാ.
49കർത്താവേ, അവിടത്തെ വിശ്വസ്തതയിൽ ദാവീദിനോട് ശപഥംചെയ്ത,
അവിടത്തെ അചഞ്ചലമായ മുൻകാലസ്നേഹം എവിടെ?
50കർത്താവേ, അങ്ങയുടെ ദാസൻ
അഥവാ, അങ്ങയുടെ സേവകർ
എത്രത്തോളം നിന്ദിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർക്കണമേ,
സകലരാഷ്ട്രങ്ങളുടെയും പരിഹാസം ഞാൻ എന്റെ ഹൃദയത്തിൽ വഹിക്കുന്നു,
51യഹോവേ, അങ്ങയുടെ ശത്രുക്കളാണെന്നെ പരിഹസിക്കുന്നത്,
അവിടത്തെ അഭിഷിക്തന്റെ ഓരോ ചുവടുവെപ്പും അവർ നിന്ദിക്കുന്നു.


52യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ!
ആമേൻ, ആമേൻ.
Copyright information for MalMCV